മത്സ്യലഭ്യത കുറഞ്ഞു; കേരളത്തിന് മൂന്നാം സ്ഥാനം


കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച സമുദ്രമത്സ്യത്തിന്റെ അളവിൽ കുറവ്. കഴിഞ്ഞ വർഷം 34.7 ലക്ഷം ടൺ മത്സ്യമാണ് പിടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ 2 ശതമാനവും കേരളത്തിൽ 4 ശതമാനവും മത്സ്യലഭ്യത കുറഞ്ഞു.

സംസ്ഥാനങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ കേരളത്തിന് മൂന്നാം സ്ഥാനമാണ്. 6.10 ലക്ഷം ടൺ മത്സ്യവുമായി കേരളം ഈ സ്ഥാനത്തെത്തി. 7.54 ലക്ഷം ടൺ മീൻ പിടിച്ച് ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 6.79 ലക്ഷം ടൺ ലഭ്യതയോടെ തമിഴ്നാട് രണ്ടാം സ്ഥാനത്താണ്.

രാജ്യത്തുടനീളം മത്സ്യലഭ്യത കുറഞ്ഞപ്പോഴും കേരളത്തിൽ ചാളയുടെ (മത്തി) ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും ചാളയാണ്- 1.49 ലക്ഷം ടൺ. അതേസമയം, രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്, 2.63 ലക്ഷം ടൺ.

കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മറ്റ് മത്സ്യങ്ങൾ ഇവയാണ്:

  • അയല: 61,490 ടൺ
  • ചെമ്മീൻ: 44,630 ടൺ
  • കൊഴുവ: 44,440 ടൺ
  • കിളിമീൻ: 33,890 ടൺ

കേരളീയരുടെ ഇഷ്ടവിഭവമായ ചാളയുടെ ലഭ്യതയിൽ 2024-ൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. വർഷത്തിന്റെ ആദ്യ മാസങ്ങളിൽ ലഭ്യത കുറഞ്ഞതുകൊണ്ട് കിലോയ്ക്ക് 400 രൂപ വരെ വില ഉയർന്നു. എന്നാൽ സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലധികം ചാള ലഭ്യമായതോടെ വില കിലോയ്ക്ക് 20-30 രൂപയായി കുറഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച്, 2024-ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിൽ മത്സ്യ ലഭ്യത കുറഞ്ഞു. എന്നാൽ മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർധിച്ചു.

സി.എം.എഫ്.ആർ.ഐ.യുടെ ഫിഷറി റിസോഴ്‌സസ് അസെസ്‌മെന്റ്, ഇക്കണോമിക്സ് ആൻഡ് എക്‌സ്റ്റൻഷൻ വിഭാഗമാണ് ഈ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത്. ഈ പഠനത്തിനായി രാജ്യത്തുടനീളം മീൻപിടിത്തത്തിന് പോയ രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ നിരീക്ഷിച്ചു. ഒരു ട്രിപ്പിൽ യന്ത്രവൽകൃത യാനങ്ങൾ ശരാശരി 2959 കിലോഗ്രാം മത്സ്യവും മോട്ടോർ യാനങ്ങൾ ശരാശരി 174 കിലോഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി. മോട്ടോർ-ഇതര വള്ളങ്ങൾ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *