60000 വർഷത്തേക്കുള്ള വന്‍ ഊര്‍ജ സ്രോതസ്‌ കണ്ടെത്തിയതായി ചൈന


ബെയ്‌ജിങ്‌: 60,000 വര്‍ഷത്തേക്ക്‌ രാജ്യത്തെ വൈദ്യുതി ഉത്‌പാദനത്തിന്‌ ആവശ്യമായ ഇന്ധനം കണ്ടെത്തിയതായി ചൈന. വടക്കന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഒബോ ഖനികളിലാണു വന്‍തോതില്‍ തോറിയം നിക്ഷേപം കണ്ടെത്തിയത്‌. ഖനികളിലെ നിക്ഷേപം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ 10 ലക്ഷം ടണ്‍ തോറിയം ലഭിക്കുമെന്ന്‌ സൗത്ത്‌ ചൈന പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇന്നര്‍ മംഗോളിയയിലെ ഇരുമ്പയിര്‍ സൈറ്റില്‍നിന്നുള്ള അഞ്ച്‌ വര്‍ഷത്തെ ഖനന മാലിന്യങ്ങളില്‍ 1,000 വര്‍ഷത്തിലേറെ അമേരിക്കന്‍ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തോറിയം അടങ്ങിയിട്ടുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ചൈന, റഷ്യ, യു.എസ്‌. എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ആണവ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ആണവോര്‍ജത്തെ ഒരു പ്രധാന ഊ്‌ജ സ്രോതസാക്കാനും മത്സരിക്കുന്നതിനിടെയാണു റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്‌. പഠനം ചൈനയിലുടനീളം 233 തോറിയം സമ്പന്ന മേഖലകള്‍ തിരിച്ചറിഞ്ഞു. പരമ്പരാഗത ന്യൂക്ലിയര്‍ റിയാക്‌ടറുകളില്‍ ഉപയോഗിക്കുന്ന യുറേനിയം 232 നേക്കാള്‍ തോറിയം 500 മടങ്ങ്‌ കൂടുതല്‍ സമൃദ്ധമാണെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.
ലോകത്തിലെ ആദ്യത്തെ തോറിയം ആണവ നിലയം നിര്‍മിക്കാന്‍ ആരംഭിച്ച ചൈനയ്‌ക്ക്‌ 20,000 വര്‍ഷത്തേക്കുള്ള ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ തോറിയം ശേഖരമുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ട്‌ വന്നിരുന്നു. ഗോബി മരുഭൂമിയിലാണു ലോകത്തിലെ ആദ്യത്തെ തോറിയം റിയാക്‌ടറുകള്‍ ചൈന നിര്‍മിക്കുന്നത്‌. ഷാങ്‌ഹായ്‌ ന്യൂക്‌?ലിയര്‍ എന്‍ജിനീയറിങ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡിസൈന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അവിടെ 10 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കും. പ്ലാന്റ്‌ 2029 ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും റിപ്പോര്‍ട്ടുണ്ട്‌.
യുറേനിയത്തേക്കാള്‍ 200 മടങ്ങ്‌ കൂടുതല്‍ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ തോറിയത്തിന്‌ കഴിയുമെന്നു വേള്‍ഡ്‌ ന്യക്ലിയര്‍ അസോസിയേഷന്‍ പറയുന്നു. എന്നാല്‍ ചെലവ്‌ കുറഞ്ഞ രീതിയില്‍ മൂലകം വേര്‍തിരിച്ചെടുക്കുന്നത്‌ വെല്ലുവിളിയാണെന്നാണ്‌ അവരുടെ നിലപാട്‌.
ലോകത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ഉത്‌ പാദകരായ അമേരിക്ക കഴിഞ്ഞ 30 വര്‍ഷമായി ഊര്‍ജോത്‌പാദന രീതിയില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ റഷ്യ ആണവോര്‍ജ്‌ജത്തെ കൂടുതലയായി ആശ്രയിക്കുന്നത്‌ തുടരുകയും നിരവധി റിയാക്‌ടറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2030 ല്‍ 24 പുതിയ ആണവ നിലയങ്ങള്‍ നിര്‍മിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *