കൊച്ചി: സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസിന്‍റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രത്യക്ഷ നികുതി അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചതായി ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചു. ടിൻ 2.0 സംവിധാനത്തിലൂടെ പ്രത്യക്ഷ നികുതികള്‍ സ്വീകരിക്കാന്‍ ഇനിമുതൽ ബാങ്കിനു സാധിക്കും. നിലവില്‍ ചരക്കു സേവന നികുതികള്‍ സ്വീകരിക്കുന്നതിനു പുറമേയാണിത്. ഉപഭോക്താക്കള്‍ക്ക് ആദായ നികുതി, മുന്‍കൂര്‍ നികുതി, സെല്‍ഫ് അസസ്സ്മെന്‍റ് ടാക്‌സ്, മൂലധന നേട്ട നികുതി, ടിഡിഎസ് എന്നിവ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് അടക്കാനാവും. നേരിട്ടുള്ള നികുതി ശേഖരണത്തിന് അനുമതി ലഭിക്കുന്ന ഇന്ത്യയിലെ വിദേശ ബാങ്കിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ആദ്യ സബ്‌സിഡിയറിയാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.
ഡിബിഎസ് ബാങ്ക് ഇന്ത്യ അതിന്‍റെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രത്യക്ഷ നികുതി അടക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നത്. വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് ഡിജിബാങ്ക് ബൈ ഡിബിഎസും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വന്‍ കോര്‍പറേറ്റുകളും ബഹുരാഷ്ട്ര കമ്പനികളും വരെയുളളവയ്ക്ക് ഡിബിഎസ് ഐഡിയലും പ്രയോജനപ്പെടുത്താം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ‘ഏജൻസി ബാങ്ക്’ അംഗീകാരം ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്ക് ലഭിച്ചതോടെയാണ് ഈ സംവിധാനം അവതരിപ്പിക്കാനായത്.
ഇന്‍റര്‍നെറ്റ് ബാങ്കിങ്, എൻഇഎഫ്‌ടി, ആർടിജിഎസ് എന്നിവ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുത്ത ഡിബിഎസ് ബാങ്ക് ശാഖയില്‍ നേരിട്ട് എത്തിയോ നികുതി അടവു നടത്താം. നിയമപരമായി നടത്തേണ്ട നികുതി അടവുകള്‍ തല്‍സമയം കണ്‍ഫേര്‍മേഷന്‍ ലഭിക്കുന്ന രീതിയില്‍ പൂര്‍ത്തിയാക്കാനും ടിൻ 2.0 സംവിധാനം വഴി ചല്ലാന്‍ ലഭിക്കാനും ഇതു സഹായിക്കും. തുടർച്ചയായി നികുതി അടയ്ക്കേണ്ടവർക്കും വലിയ തുകകൾ കൈകാര്യം ചെയ്യുന്നവർക്കും ഇത് ഏറെ പ്രയോജനകരമാണ്.
ബാങ്ക് ഇടപാടുകള്‍, ഡിജിറ്റല്‍ കാഷ് മാനേജുമെന്‍റ് തുടങ്ങിയ മേഖലകളിലെ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ വിശ്വാസ്യത കൂടുതല്‍ ശക്തമാക്കുന്നതാണ് പ്രത്യക്ഷ നികുതി സ്വീകരിക്കാന്‍ തങ്ങള്‍ക്കു കിട്ടിയ അനുമതിയെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിങ് ഡയറക്‌ടറും ഗ്ലോബല്‍ ട്രാന്‍സാക്ഷന്‍സ് സര്‍വീസസ്, കോര്‍പറേറ്റ് ബാങ്കിങ്, ഫിനാന്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍റ് എസ്എംഇ കണ്‍ട്രി ഹെഡുമായ ദിവ്യേഷ് ദലാല്‍ പറഞ്ഞു. പ്രത്യക്ഷ-പരോക്ഷ നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പിന്തുണ നല്‍കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
